Keralam
ജാലകം

2011 ജൂൺ 17, വെള്ളിയാഴ്‌ച

കൗമാരം എങ്ങോട്ട്


കൗമാരം എങ്ങോട്ട് ?

നമ്മുടെ കുട്ടികള്‍ക്ക് ദിശാബോധം നഷ്ടപ്പെടുകയാണോ? ആരുടെ ജാഗ്രതക്കുറവാണ് പൊതുവിദ്യാലയങ്ങള്‍ക്കുമുന്നില്‍ മയക്കുഗുളികകളും ലഹരിമിഠായിയും വിതരണം നടത്താന്‍ സാമൂഹ്യവിരുദ്ധര്‍ക്ക് അവസരമൊരുക്കിയത്. പേനയും പെന്‍സിലും വയ്ക്കേണ്ട ബോക്സുകളില്‍ സിറിഞ്ചും ഹാന്‍സും വന്നതെങ്ങനെ? ഇരുപുറവും മാത്രമല്ല, ചുറ്റോടുചുറ്റും ആയിരം കണ്ണുവേണമെന്ന് ചൊല്ലിപ്പഠിപ്പിച്ച മക്കളെ എവിടെവച്ചാണ് നമുക്ക് നഷ്ടപ്പെട്ടത്. നമ്മളില്‍ ഓരോരുത്തരുടെയും മൗനം നമ്മെ ബോധ്യപ്പെടുത്തുന്നത് പലതിന്റെയും തുടക്കത്തിനുവേണ്ടിയാണ്. നാളെയുടെ കാവലാകേണ്ടവര്‍ക്ക് ഇന്നൊരു കൈത്തിരി കാണിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകതയെന്ന തുടക്കത്തിന്റെ. നഗരത്തിലെ സ്കൂള്‍മുറ്റങ്ങളില്‍ പലര്‍ക്കും കാലിടറുന്നത് കണ്ടില്ലെന്നു നടിക്കാന്‍ നാമെത്രമാത്രം അന്ധരാണ്. വിവിധ വിദ്യാലയങ്ങളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന വാഹകരില്‍ ഒരാളെ ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ പൊലീസ് അറസ്റ്റുചെയ്തു. അന്വേഷണം ശക്തമായപ്പോള്‍ തൊട്ടടുത്തദിവസംതന്നെ അഞ്ഞൂറോളം ഗുളികകളടക്കം മറ്റൊരു ചെറുപ്പക്കാരനും പിടിയിലായി.
ഇതൊന്നും ഒറ്റരാത്രികൊണ്ടു മുളച്ചുപൊന്തിയ ഇടപാടുകളല്ല. ഘട്ടംഘട്ടമായി നമ്മുടെ മക്കളില്‍ ഇവര്‍ നടത്തിയ കാന്‍വാസിങ്ങിന്റെ മാത്രം ഫലമാണ്. കടുത്ത മാനസിക അസ്വാസഥ്യമുള്ളവര്‍ക്കു മാത്രം കഴിക്കാനായി ഡോക്ടര്‍മാര്‍ കുറിക്കുന്ന ഗുളികകളാണ് നമ്മുടെ മക്കള്‍ അളവില്ലാതെ ദിവസേന ഇവരില്‍നിന്നു വാങ്ങിക്കഴിക്കുന്നത് എന്ന കാര്യം എന്താണ് നാമിതുവരെ തിരിച്ചറിയാഞ്ഞത്? മനസ്സാക്ഷിയോടു ചോദിക്കൂ, ആരാണ് കുറ്റവാളികള്‍ ? അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്നെത്തിച്ച് ഇവിടെ വിതരണം നടത്തിയവരോ. അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും സാമൂഹിക തിന്മകളും തുടച്ചുനീക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട നിയമപാലകരോ. പുസ്തകത്തിനും ചോറ്റുപാത്രത്തിനുമൊപ്പം ഈസി ചാര്‍ജ്ചെയ്യാനും ഐസ്ക്രീം കഴിക്കാനുമായി പോക്കറ്റ്മണി വച്ചുകൊടുക്കുന്ന രക്ഷിതാക്കളായ നമ്മളോ. കുട്ടികള്‍ അവരുടെ ദിവസത്തില്‍ ഏറിയപങ്കും ചെലവഴിക്കുന്നത് അധ്യാപകര്‍ക്കുമുമ്പിലാണ്, അവരും ഇതൊന്നുമറിയുന്നില്ലയെങ്കില്‍ എന്താണ് വിദ്യാഭാ്യാസംകൊണ്ട് നാം അര്‍ഥമാക്കുന്നത്.
പൊതുജനപങ്കാളിത്തത്തോടെ തന്നെ ജാഗ്രതാ സമിതികള്‍ രൂപം നല്‍കണം. കച്ചവടക്കാര്‍ക്കും ബോധവത്കരണം വേണം. അന്നന്ന് ലാഭംനേടാന്‍ അവര്‍ കുരുതികൊടുക്കുന്നത് നമുക്ക് താങ്ങാവേണ്ട തലമുറയെയാണ് എന്ന തിരിച്ചറിവ് അവര്‍ക്കുകിട്ടണം. പെട്ടിക്കടകളിലും സ്റ്റേഷനറിക്കടകളിലും ഫാന്‍സികടകളിലും നമ്മുടെ മറുകണ്ണ് പതിയണം. പ്ലസ്ടു ക്ലാസുകളില്‍ "ചൈനികൈനി" എന്ന പാന്‍പരാഗ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ക്ലാസില്‍ ഉറക്കം തൂങ്ങിയിരുന്ന ചില പുള്ളികളെ അധ്യാപകര്‍ ചോദ്യംചെയ്തതോടെയാണ് ഈ വിവരം പുറത്തായത്. ഉറവിടമന്വേഷിച്ച് അധികമൊന്നും വലയേണ്ടിവന്നില്ല. സ്കൂളിനു തൊട്ടരികിലുള്ള പെട്ടിക്കടതന്നെ. പത്താംക്ലാസില്‍ പഠിക്കുന്ന മകന്‍ ഇയര്‍ഫോണ്‍ ചെവിയിലും മറ്റെന്തോ സാധനം മൂക്കിലും തിരുകിവച്ചു കിടക്കുന്നതു കണ്ടാണ് അധ്യാപകന്‍കൂടിയായ അച്ഛന്‍ മകന്റെ മുറിയിലേക്കെത്തിയത്. അച്ഛനെ കണ്ടയുടന്‍ മകന്‍ "സാധന"മൊളിപ്പിച്ചു. ചോദ്യംചെയ്യലില്‍ തെളിഞ്ഞു, മഷി മായ്ക്കാനുപയോഗിക്കുന്ന വൈറ്റ്നര്‍ ആണെന്ന്. ഇത് മൂക്കില്‍ വച്ച് വലിച്ചാല്‍ ലഹരിയാണത്രെ. ഒരു ട്യൂബിന് 30 രൂപയോളം വരും. കൂട്ടുകാര്‍ പിരിവിട്ടാണ് വാങ്ങുക. കൂടുതല്‍ പണം മുടക്കിയയാള്‍ക്ക് "സാധനം" വീട്ടില്‍ക്കൊണ്ടുപോകാം. വൈറ്റ്നര്‍ വില്‍ക്കരുതെന്നു കടക്കാരനോടു പറയുന്നതെങ്ങനെ? നാം തന്നെയാണ് കാരണക്കാര്‍ . സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും പണംകൊടുത്തല്ല അത് ചെയ്യേണ്ടതെന്നുമറിയാന്‍ നാം ആരെ ആശ്രയിക്കണം. ഓരോരോ സംഘടനകള്‍ക്കു രൂപം നല്‍കുന്നതു മാത്രമല്ല നമ്മുടെ ഉത്തരവാദിത്തം. അവയുടെ ലക്ഷ്യപ്രാപ്തി നമ്മുടെ ഭാവിതന്നെയാകുന്നു എന്ന തിരിച്ചറിവുകൂടിയുണ്ടാവണം. അപ്പോള്‍ മാത്രമേ അതു പ്രകാശിക്കൂ; നാളെയുടെ വഴിവിളക്കായി.

2011 ജൂൺ 11, ശനിയാഴ്‌ച

അംഗീകാരത്തിന് അണ്‍എയ്ഡഡിലും കോടികള്‍ പിരിക്കുന്നു


അംഗീകാരത്തിന് അണ്‍എയ്ഡഡിലും കോടികള്‍ പിരിക്കുന്നു

സ്വന്തം ലേഖകന്‍ തിരു: അംഗീകാരം ഇല്ലാത്ത അണ്‍എയ്ഡഡ് മാനേജ്മെന്റുകളും സര്‍ക്കാര്‍ അംഗീകാരത്തിന് പണപ്പിരിവുമായി രംഗത്ത്. രണ്ടായിരത്തിലേറെ അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളാണ് അംഗീകാരത്തിന് ശ്രമിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് മൂന്നു മുതല്‍ 10 ലക്ഷം രൂപവരെയാണ് വാഗ്ദാനം. ഇത്തരത്തില്‍ 100 കോടിയോളം രൂപ പിരിച്ചെടുക്കാനാണ് നീക്കം. അഞ്ഞൂറിലേറെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പുതിയ നീക്കം. ഭരണതലത്തില്‍ ബന്ധമുള്ള ചില സ്കൂള്‍ മാനേജ്മെന്റുകളുടെ ഏജന്റുമാര്‍ അംഗീകാരം നേടിത്തരാമെന്ന വാഗ്ദാനത്തില്‍ മറ്റ് മാനേജ്മെന്റുകളെയും സമീപിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ അംഗീകാരമില്ലാത്ത ഒരു സ്കൂള്‍ മാനേജ്മെന്റിനോട് മലപ്പുറത്തെ ഏജന്റ് ചോദിച്ചത് പത്ത് ലക്ഷം രൂപയാണ്. 100ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മൂന്ന് ലക്ഷവും 100 മുതല്‍ 200 വരെ കുട്ടികള്‍ പഠിക്കുന്നത് അഞ്ചു ലക്ഷവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുകള്‍ 10 ലക്ഷം രൂപയും നല്‍കണമെന്നാണ് ഏജന്റ് പറഞ്ഞത്. പണം നല്‍കിയാലേ അംഗീകാരം കിട്ടൂവെന്നും ഏജന്റ് അറിയിച്ചു. ഒരു ഭരണാനുകൂല സംഘടനയുടെ സ്വാധീനത്തില്‍ ഡിപിഐയില്‍നിന്ന് പഴയ അപേക്ഷകളിലെ വിലാസം സംഘടിപ്പിച്ചാണ് പണപ്പിരിവ്. 14 ജില്ലയിലും ഇത്തരത്തില്‍ ഏജന്റുമാര്‍ മാനേജ്മെന്റുകളുമായി ബന്ധപ്പെട്ടു വരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ മൂവായിരത്തോളം അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ശ്രമം നടന്നിരുന്നു. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് അന്ന് ഇതിനുള്ള ശ്രമം ഉപേക്ഷിച്ചത്. സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞു വരുമ്പോഴാണ് പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന വിധത്തില്‍ കൂടുതല്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. കുട്ടികളുടെ കുറവ് മൂലം 1977 മുതല്‍ 2010 വരെ 3,820 അധ്യാപകര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അനാദായകരമാണെന്ന കാരണം പറഞ്ഞ് 3,400 സ്കൂളുകളില്‍ 2,000 സ്കൂള്‍ പൂട്ടാന്‍ ശ്രമിച്ചിരുന്നു. 51 സ്കൂളുകള്‍ പൂട്ടിയപ്പോള്‍ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തെതുടര്‍ന്നാണ് മറ്റ് സ്കൂളുകള്‍ പൂട്ടുന്നത് നിര്‍ത്തിയത്. സംസ്ഥാനത്ത് ഇപ്പോള്‍ 3,600 സ്കൂളുകള്‍ അനാദായകരമായി പ്രവര്‍ത്തിക്കുന്നതായാണ് കണക്കാക്കുന്നത്.