Keralam
ജാലകം

2013 ഡിസംബർ 18, ബുധനാഴ്‌ച

പുതിയ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്റ്ഫണ്ടും അവതാളത്തില്

                 പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയ ഏപ്രില്‍ ഒന്നിനുശേഷം സര്‍ക്കാര്‍സര്‍വീസില്‍ പ്രവേശിച്ച 20,000 ജീവനക്കാരുടെ
 പ്രോവിഡന്റ് ഫണ്ട് അനിശ്ചിതത്വത്തില്‍.

ഒമ്പത് മാസമായിട്ടും പെന്‍ഷന്‍ഫണ്ടിലേക്ക് സര്‍ക്കാര്‍ 
ഒരുരൂപപോലും അടച്ചിട്ടില്ല. ജീവനക്കാരില്‍നിന്ന്
ഇതിലേക്കുള്ള വിഹിതവും പിടിച്ചിട്ടില്ല. ഇതിനു
പിന്നാലെയാണ് ജനറല്‍ 
പ്രോവിഡന്റ് ഫണ്ടിലും(ജി.പി.എഫ്) അവ്യക്തത.

പ്രോവിഡന്റ്ഫണ്ടില്‍ അംഗമാവാന്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍
 ഒന്നിനുശേഷം സര്‍വീസില്‍ പ്രവേശിച്ചവരുടെ അപേക്ഷകള്‍
എ.ജി. ഓഫീസില്‍നിന്ന് തിരിച്ചയച്ചു.
പങ്കാളിത്തപെന്‍ഷനില്‍
 ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് പ്രോവിഡന്റ് ഫണ്ട് ബാധകമല്ലെന്നും ഇതുസംബന്ധിച്ച് മറിച്ച് എന്തെങ്കിലും തീരുമാനം ഉണ്ടാവാതെ
 പുതിയ ജീവനക്കാരുടെ പി.എഫില്‍ അംഗമാവാനുള്ള അപേക്ഷ അയയ്‌ക്കേണ്ടതില്ലെന്നും കാണിച്ചാണ് അപേക്ഷകള്‍ നിരസിച്ചത്.

അതേസമയം സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍
പുതിയ ജീവനക്കാര്‍ക്കും ജി.പി.എഫ് തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതുസംബന്ധിച്ച കൃത്യമായ
വിശദീകരണം എ.ജിക്ക് നല്‍കാത്തതാണ്
 അവ്യക്തതയ്ക്ക് കാരണമെന്ന് ഭരണപക്ഷ
അനുകൂല സര്‍വീസ് സംഘടനകള്‍ പറയുന്നു.
എന്നാല്‍ പെന്‍ഷന്‍പോലെ പ്രോവിഡന്റ് ഫണ്ടും
അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാറിന്റേതെന്നാണ്
 ഇടത് സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നത്.

പങ്കാളിത്തപെന്‍ഷനില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ ആദ്യം
 പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പറിന്
(പി.ആര്‍.എ.എന്‍) അപേക്ഷിക്കണം. ഇതിന്
ധനകാര്യവകുപ്പ് സ്‌പെഷല്‍ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍
ഇതുവരെ ആര്‍ക്കും നമ്പര്‍ അനുവദിച്ചുതുടങ്ങിയിട്ടില്ല.

പി.ആര്‍.എ.എന്‍. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍
ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ട പെന്‍ഷന്‍ഫണ്ട് മാനേജരെ
തിരഞ്ഞെടുക്കാം. മൂന്ന് പൊതുമേഖലാകമ്പനികളും എട്ട് സ്വകാര്യകമ്പനികളുമാണ് ഫണ്ട് മാനേജര്‍മാരുടെ
പട്ടികയിലുള്ളത്. ഇതില്‍ ഏത് തിരഞ്ഞെടുക്കണമെന്ന
കാര്യത്തിലും ജീവനക്കാര്‍ ആശങ്കയിലാണ്.

അടിസ്ഥാനശമ്പളത്തിന്റെ ആറ് ശതമാനമാണ്
ജീവനക്കാരില്‍നിന്ന് പ്രോവിഡന്റ് ഫണ്ടിലേക്ക്
 പിടിക്കുന്ന കുറഞ്ഞവിഹിതം. കൂടുതല്‍
എത്രവേണമെങ്കിലും പി.എഫില്‍ അടയ്ക്കാം. എട്ട്
ശതമാനമാണ് പലിശ നല്‍കുക.
സാമ്പത്തികപ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ പലപ്പോഴും
ഈ പണം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാറുണ്ട്.
ജീവനക്കാരന് പി.എഫ്. പണം വിരമിക്കുമ്പോള്‍ തിരിച്ചു
നല്‍കിയാല്‍ മതി. ഏതെങ്കിലും ജീവനക്കാരന്
അത്യാവശ്യമുണ്ടെങ്കില്‍ ആറുമാസം ഇടവിട്ട്
ജി.പി.എഫില്‍നിന്ന്
 പണം എടുക്കാനും സൗകര്യമുണ്ട്. പ്രോവിഡന്റ് ഫണ്ടും അനിശ്ചിതത്വത്തിലായതോടെ സര്‍ക്കാര്‍ജോലിയുടെ
ആകര്‍ഷണീയത നഷ്ടപ്പെട്ടതായി ജീവനക്കാര്‍ പറയുന്നു.