Keralam
ജാലകം

2012 സെപ്റ്റംബർ 12, ബുധനാഴ്‌ച

പങ്കാളിത്ത പെന്‍ഷന്‍


ഇക്കൊല്ലം പെന്‍ഷന് വേണ്ടത് 8178 കോടി പങ്കാളിത്ത പെന്‍ഷന്‍ സര്‍ക്കാരിന് രക്ഷയാകില്ല


വി.ബി.ഉണ്ണിത്താന്‍


കൊല്ലം:പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് പെന്‍ഷനിലുണ്ടാകുന്ന വര്‍ധന തടയാനാണെന്ന സര്‍ക്കാര്‍ വാദം സര്‍ക്കാരിന്റെ കണക്കുകളിലൂടെ തന്നെ പൊളിയുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അടഞ്ഞു പോകുന്നത് സര്‍ക്കാരിന്റെ സഞ്ചിതനിധിയും വികസന പ്രവര്‍ത്തനങ്ങളുമാണെന്നതാണ് വസ്തുതയെന്ന് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് സര്‍ക്കാര്‍ പങ്കളിത്ത പെന്‍ഷന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 16ന് സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ പെന്‍ഷന്‍ ചെലവ് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നാലിരട്ടി വര്‍ധിച്ചുവെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷേ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത് വരുമാനം കൂടുന്നതിനാല്‍ മൊത്തം ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ പെന്‍ഷന്‍ ചെലവ് കുറയുന്നുവെന്നാണ്.

സര്‍ക്കാരിന്റെ രേഖകള്‍പ്രകാരം 2001-2002ല്‍ മൊത്തം ചെലവ് 9090 കോടി രൂപയാണ്. ആ സാമ്പത്തികവര്‍ഷം പെന്‍ഷനായി സര്‍ക്കാര്‍ ചെലവാക്കിയ തുക 1,838 കോടി രൂപയും. അതായത് വരവിന്റെ 20.29 ശതമാനം. 2012-2013 വര്‍ഷത്തെ സര്‍ക്കാര്‍ കണക്കുപ്രകാരം മൊത്തം വരവ് 48,141 കോടി രൂപയാണ്. ഇതില്‍ പെന്‍ഷനുവേണ്ടി ചെലവാകുന്നത് 8,178 കോടി രൂപയും. ഇത് വരവിന്റെ 16.29 ശതമാനമാണ്. സര്‍ക്കാര്‍ വരുമാനം കൂടുന്നതിനാല്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് പെന്‍ഷന് ചെലവാക്കിയ തുകയില്‍ നാലുശതമാനം കുറവ് വന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത് . പക്ഷേ പത്തുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ വരുമാനം എട്ടിരട്ടി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ പെന്‍ഷന്‍ ചെലവ് വര്‍ധിച്ചത് നാലിരട്ടിമാത്രം . ഇതേ കാലയളവില്‍ ഭക്ഷ്യസാധനങ്ങളുടെയും മറ്റും വില എട്ടുമടങ്ങോളം വര്‍ധിക്കുകയും ചെയ്തു.

ഓരോ വര്‍ഷവും ശമ്പളത്തിലും പെന്‍ഷനിലും സര്‍ക്കാര്‍ ചെലവ് ഇനങ്ങളിലും വര്‍ധന സ്വാഭാവികമാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ വരുമാനത്തില്‍ 17 മുതല്‍ 19 ശതമാനം വരെയാണ് വര്‍ധനയുണ്ടായത്. ഇക്കൊല്ലം 20 ശതമാനംവരെ വര്‍ധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതിലൂടെയാണ് സര്‍ക്കാരിന് കൂടുതലായും ഈ രംഗത്ത് ബാധ്യതകള്‍ വരിക. പലപ്പോഴായി 6 മുതല്‍ 14 ശതമാനം വരെ ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാരാണ് വിലസൂചികയുടെ അടിസ്ഥാനത്തില്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. അതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാരുകളും അതാത് കാലഘട്ടങ്ങളില്‍ ക്ഷാമബത്ത പ്രഖ്യാപിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ പാണ്ഡ്യന്‍ ശമ്പള കമ്മീഷന്റെ ശുപാര്‍ശപ്രകാരം ക്ഷാമബത്ത 50 ശതമാനമായാല്‍ അത് അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കണമെന്നും അതിന്‍പ്രകാരമായിരിക്കണം അടുത്ത ക്ഷാമബത്ത നല്‍കേണ്ടതുമെന്നുമാണ്. ഇത്തരം കര്യങ്ങളെല്ലാം പരിശോധിച്ചാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതു കൊണ്ട് സര്‍ക്കാരിന് ഒരു സാമ്പത്തിക മേന്മയും ഉണ്ടാകുന്നില്ലെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിലേക്ക് വന്നുചേരേണ്ട പണം വന്‍തോതില്‍ നഷ്ടപ്പെടുമെന്ന യാഥാര്‍ഥ്യവുമുണ്ട്. അതായത് സര്‍ക്കാരിന്റെ ഇപ്പോഴത്തെ കടം 104743 കോടിയാണ് . ഇതില്‍ 27414 കോടി രൂപ ദേശീയസമ്പാദ്യം , ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ തന്നെയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രോവിഡന്റ് ഫണ്ടായ തുക ഇപ്പോള്‍ സര്‍ക്കാരിലേക്ക് കിട്ടുമ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാകുമ്പോള്‍ അത് അതോറിറ്റിക്ക് പോകുകയും സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുകയും ചെയ്യും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതകള്‍ മാത്രമാണുണ്ടാകുന്നതെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ ഈ കണക്കുകള്‍.
Print
SocialTwist Tell-a-Friend

2012 സെപ്റ്റംബർ 8, ശനിയാഴ്‌ച

മണ്ണും മാനവും വില്‍പ്പനയ്ക്ക്


മണ്ണും മാനവും വില്‍പ്പനയ്ക്ക്
സ്വന്തം ലേഖകര്‍
Posted on: 07-Sep-2012 11:57 PM
തിരു: കേരളത്തിലെ തന്ത്രപ്രധാന പ്രദേശങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുകയും പൊതുമുതല്‍ വിറ്റുതുലയ്ക്കുകയും ചെയ്യുന്ന "എമര്‍ജിങ് കേരള"യില്‍ സംസ്ഥാനത്തെ സാമൂഹ്യമായും സാംസ്കാരികമായും നശിപ്പിക്കുന്ന പദ്ധതികളും അനവധി. നമ്മുടെ പാരമ്പര്യവും പൈതൃകവും വികലമാക്കുന്ന ഇത്തരം പദ്ധതികള്‍ എമര്‍ജിങ് കേരള വെബ്സൈറ്റില്‍പ്പോലും ഉള്‍പ്പെടുത്താതെ രഹസ്യമായി അവതരിപ്പിക്കാനാണ് നീക്കം.

തിരുവനന്തപുരം വേളിയില്‍ കാബറെയും ഡിസ്കോത്തിക്കുമുള്ള പാതിരാ നൃത്തശാല, കൊച്ചി-ആലപ്പുഴ-കൊല്ലം ഉള്‍നാടന്‍ ജലപാതയില്‍ മദ്യവും മദിരാക്ഷിയും ചൂതാട്ടവുമുള്ള ഗോവന്‍ മോഡല്‍ പാര്‍ടി ക്രൂയിസ് എന്നിവ എമര്‍ജിങ് കേരളയിലെ പദ്ധതികളിലുണ്ട്. ഇന്‍കെലും മറ്റൊരു അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ ടൂറിസ്റ്റ് റിസോര്‍ട്സ് കേരള ലിമിറ്റഡു (ടിആര്‍കെഎല്‍)മാണ് ഉല്ലാസപദ്ധതികള്‍ തയ്യാറാക്കിയത്. ഗോവന്‍ മോഡല്‍ ഉല്ലാസനൗക പദ്ധതി ടിആര്‍കെഎല്ലിന്റേതും മറ്റുള്ളവ ഇന്‍കെലിന്റേതുമാണ്. നിശാജീവിത കേന്ദ്രം (നൈറ്റ് ലൈഫ് സോണ്‍) എന്നു പേരിട്ട പദ്ധതിക്ക് തിരുവനന്തപുരം വേളി ബോട്ട്ക്ലബ്ബിനടുത്തെ 18 ഹെക്ടര്‍ സ്ഥലം ഇന്‍കല്‍ കണ്ടെത്തി. കാബറെ തിയറ്റര്‍, ഡിസ്കോത്തിക്, ഡാന്‍സ് ഫ്ളോര്‍, ജാസ് ക്ലബ്, മദ്യശാല, റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവയാണ് കേന്ദ്രത്തില്‍ ഉള്‍പ്പെടുക. ജനകീയപ്രശ്നങ്ങളോട് മുഖംതിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ടൂറിസംവികസനത്തിന്റെ പേരിലാണ് ഈ പദ്ധതികള്‍ കൊണ്ടുവരുന്നത്. വിവാദമാകുമെന്ന് ഭയന്ന് എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സൈറ്റില്‍ പരിശോധനയ്ക്കുവച്ച മറ്റു പദ്ധതികളേക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇതേക്കുറിച്ച് പദ്ധതിരേഖയിലുണ്ട്. എമര്‍ജിങ് കേരള മറയാക്കി 12,355ലേറെ ഏക്കര്‍ കൃഷിഭൂമി ഭൂമാഫിയക്ക് കൈമാറാന്‍ നീക്കമുണ്ട്. പരിപാടിയില്‍ പ്രധാന ഇനമായി അവതരിപ്പിക്കുന്ന കൊച്ചി- പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണി (നിംസ്)നായാണ് വന്‍തോതില്‍ കൃഷിഭൂമി നികത്തി കച്ചവടം ചെയ്യുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായാണ് പദ്ധതി നടപ്പാക്കുക. 53,825 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കയാണ്. കൊച്ചിമുതല്‍ പാലക്കാടുവരെ ദേശീയപാതയുടെ ഇരുവശത്തുമായി ഭൂമി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. വയനാട് ജില്ലയിലെ കാരാപ്പുഴ ജലസേചനപദ്ധതിയുടെ മര്‍മപ്രധാന സ്ഥലത്ത് നക്ഷത്രപദവിയുള്ള വന്‍കിട റിസോര്‍ട്ട് സ്ഥാപിക്കാന്‍ സ്ഥലം ലേലത്തില്‍വച്ചിട്ടുണ്ട്. 150 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കാരാപ്പുഴയില്‍ ഹെലിപാഡ് നിര്‍മിക്കാമെന്നും വാഗ്ദാനമുണ്ട്.

ആറന്മുള പഞ്ചായത്തില്‍ 150 അടിയോളം ഉയരമുള്ള വല്ലന ചുട്ടിപ്പാറ മലയില്‍നിന്ന് മണ്ണെടുക്കാന്‍ പദ്ധതിയുണ്ട്. ഒരു പ്രദേശത്തിന്റെയാകെ പരിസ്ഥിതിക്ക് നാശംവരുത്തുന്ന പദ്ധതി എംഇഎസ് ട്രസ്റ്റ് എന്ന പേരിലാണ് (ഇതിന് മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുമായി ബന്ധമില്ല.) ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളും ആതുരാലയവും ആരാധനാലയങ്ങളും പട്ടികജാതി കോളനികളും നിറഞ്ഞ ഭൂപ്രദേശത്തെ മല പൂര്‍ണമായി എടുത്തുമാറ്റാനാണ് നീക്കം.

"എമര്‍ജിങ് കേരള"യ്ക്കുവേണ്ടി പൊതുഖജനാവില്‍നിന്ന് സര്‍ക്കാര്‍ 25 കോടിയിലേറെ രൂപ ധൂര്‍ത്തടിക്കുന്നു. പരിപാടിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിക്ക് ധനവകുപ്പ് ഇതിനകം അഞ്ചുകോടി രൂപ അനുവദിച്ചു. ഇതുപോരെന്നും 20 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ഐഡിസി സര്‍ക്കാരിന് കത്ത് നല്‍കി. പണം പ്രശ്നമാക്കേണ്ടെന്നും തുക എത്രയായാലും അനുവദിക്കുമെന്നും ഉന്നതങ്ങളില്‍നിന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്ഐഡിസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

ജാഗ്രത: സാമ്പത്തികപ്രതിസന്ധി: ട്രഷറികളില്‍ നിയന്ത്രണം

ജാഗ്രത: സാമ്പത്തികപ്രതിസന്ധി: ട്രഷറികളില്‍ നിയന്ത്രണം: സാമ്പത്തികപ്രതിസന്ധി കാരണം സംസ്ഥാനത്തെ ട്രഷറികളില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം. സെപ്തംബറില്‍ ഇതുവരെ ശമ്പളവും പെന്‍ഷനും മാത്രമാണ് ട്രഷറികളില്...