Keralam
ജാലകം

2011 ജനുവരി 10, തിങ്കളാഴ്‌ച

ഐ.പി.എല്‍ അഥവ ഇന്ത്യന്‍ പണക്കൊഴുപ്പ്‌ ലീഗ്‌


  
ശതകോടികളുടെ ചൂതാട്ട കേന്ദ്രമായ ഐ.പി.എല്ലില്‍ ഇളംകാറ്റിനു പോലും കോടികളുടെ ഗന്ധം. അഞ്ചും പത്തും കോടി രൂപ നല്‍കി കളിക്കാരനെ വാങ്ങുന്ന ഫ്രാഞ്ചൈസികളുടെ പണക്കൊഴുപ്പോര്‍ത്തു മൂക്കത്തു വിരല്‍ വയ്‌ക്കുമ്പോള്‍ നമ്മള്‍ അറിയുന്നില്ല, കളിക്കാര്‍ക്ക്‌ നല്‍കുന്നത്‌ ഫ്രാഞ്ചൈസിയുടെ മൊത്തം ചിലവിന്റെ അഞ്ചു ശതമാനം പോലും വരുന്നില്ല എന്ന്‌. 1500 കോടി രൂപയാണ്‌ പുതിയതായി രൂപീകരിച്ച കൊച്ചിയുടെയും പുനെയുടെയും മൂല്യം. മൂന്നു വര്‍ഷം മുന്‍പ്‌ 400 കോടി രൂപ വരെയായിരുന്നു ഫ്രാഞ്ചൈസിക്കായി മുതല്‍മുടക്കേണ്ടിയിരുന്നത്‌ എന്നറിയുമ്പോഴാണ്‌ വളര്‍ച്ചയുടെ വ്യാപ്‌തി വ്യക്‌തമാകുന്നത്‌.

കൊച്ചി കൊച്ചുപട്ടണമാണെങ്കിലും ഐപിഎല്ലിലെ കൊച്ചി ടീം അത്ര കൊച്ചുകാര്യമല്ല. 1500 കോടി രൂപ മുതല്‍മുടക്കി പണിതുയര്‍ത്തിയിരിക്കുന്ന ഒരു വമ്പന്‍ കമ്പനിയാണിത്‌. എന്നാല്‍ കളി കാണുന്നതും കൈയടിക്കുന്നതും ഒഴിച്ച്‌ നേട്ടം മുഴുവന്‍ കോടീശ്വരന്‍മാര്‍ക്ക്‌ എന്നു കരുതുന്നതും തെറ്റ്‌. കൊച്ചി കേന്ദ്രീകരിച്ചു ടീം വന്നതിന്റെ ഗുണം കോടീശ്വരന്മാര്‍ മുതല്‍ കൊച്ചു മാടക്കടക്കാരനു വരെ ലഭിക്കുമെന്നത്‌ ഇതിന്റെ മറ്റൊരു ബിസിനസ്‌ വശം! 1533.32 കോടി രൂപ മുതല്‍മുടക്കി അണിയിച്ചൊരുക്കുന്ന ടീം ലാഭം പിടിക്കാന്‍ മൂന്നു വര്‍ഷം വേണ്ടിവരുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

എന്നാല്‍ ആദ്യ മൂന്നു വര്‍ഷത്തിനു ശേഷവും പല കമ്പനികളും ലാഭത്തിലാണോ എന്നു ചോദിച്ചാല്‍ വ്യക്‌തമായ ഉത്തരം ലഭിക്കുകയുമില്ല. അതേസമയം ഓഹരി വില്‍പനയിലൂടെ ലാഭം നേടാന്‍ അനായാസം കഴിയുകയും ചെയ്യും.

വര്‍ഷം ഒന്നു കഴിയുമ്പോള്‍ ടീമിന്റെ മൂല്യത്തിലുണ്ടാകുന്ന വര്‍ധനയാണ്‌ ഓഹരിയുടമകള്‍ക്ക്‌ ലാഭം നേടിക്കൊടുക്കുന്നത്‌. 300 കോടി രൂപയ്‌ക്ക് വാങ്ങിയ ഫ്രാഞ്ചൈസിയായ രാജസ്‌ഥാന്‍ റോയല്‍സിന്റെ 11 .7 ശതമാനം രണ്ടാം സീസണു തൊട്ടുമുന്‍പ്‌ നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ്‌ രാജ്‌ കുന്ദ്രയും ചേര്‍ന്നു വാങ്ങിയത്‌ 70 കോടി രൂപയ്‌ക്കാണ്‌. 

2011 ജനുവരി 8, ശനിയാഴ്‌ച

കരളത്തിന്റെ നയം

ഗുജറാത്ത് മാതൃകയ്ക്കായി കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് വി.എസ്.



തൃശൂര്‍: ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ വികസനം മാതൃകയാക്കി കേരളത്തിന്റെ മണ്ണിനേയും പ്രകൃതിയേയും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. വെള്ളക്കെട്ടിലും കണ്ടല്‍ക്കാടിലും മാത്രമേ വികസനം നടക്കുകയുള്ളൂവെന്ന് ശാഠ്യം പിടിക്കുന്നവരുടെ ലക്ഷ്യം ഐ.ടി. വികസനം അല്ലെന്നും വി.എസ്. വ്യക്തമാക്കി. 

തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലുള്ള ഐ.ടി. പാര്‍ക്കിന്റെ രണ്ടാംഘട്ട വികസന നവീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എം. സംഘടിപ്പിച്ച അന്തര്‍ദേശീയ പഠന കോണ്‍ഗ്രസില്‍ ചില സംസ്ഥാനങ്ങളിലെ വികസന മാതൃകകളെ സൂചിപ്പിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോടുള്ള മറുപടിയായാണ് ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്. 

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടേണ്ട സാഹചര്യമില്ലെന്നും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവളം കൊട്ടാരം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 

ഇടക്കൊച്ചി സ്റ്റേഡിയത്തിന് അംഗീകാരം നല്‍കുന്നതിന് മുമ്പ് വിശദമായ കൂടിയാലോചന നടത്തും. കേന്ദ്രമന്ത്രി ജയറാം രമേശിന്റെ വാദമാണോ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വാദമാണോ ഇക്കാര്യത്തില്‍ ശരിയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിച്ചുള്ള നിര്‍മ്മാണമായതിനാല്‍ സ്‌റ്റേഡിയത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ജയറാം രമേശ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 

2011 ജനുവരി 1, ശനിയാഴ്‌ച

കേരളവികസനം





 നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളവികസനം എന്ന വിഷയത്തില്‍ എ.കെ.ജി. സ്മാരക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. 

നഷ്ടത്തിലായ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം ലാഭകരമാക്കി മാറ്റാന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇന്ധനവില നിര്‍ണ്ണയത്തില്‍ ഇടപെടാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുകളഞ്ഞതുവഴി സ്വകാര്യകുത്തകകളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇതാണ് ഇന്ധനവില വര്‍ധനവിന് ഇടയാക്കിയതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 

ഭക്ഷ്യധാന്യവിഹിതം അടക്കം കേരളത്തിന് നല്‍കേണ്ട ആനുകൂല്യങ്ങളെല്ലാം മരവിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ആസിയാന്‍ കരാറിലുള്ള കേരളത്തിന് ദോഷകരമാകുന്ന വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യറായില്ലെന്നും കാരാട്ട് വിമര്‍ശിച്ചു. ബയോ ടെക്‌നോളജി അടക്കമുള്ള മേഖലകളില്‍ കേരളം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.